Tuesday, May 31, 2011

ചപല കാളിന്ദി...



 













 പഴങ്കഥകൾ മണക്കുന്ന വൃന്ദാവനം.. 

കാറ്റിനു പോലും ചുരുളഴിയാത്ത കഥകളുടെ ശീല്.. പ്രകൃതിക്ക് പ്രത്യേക താളമാണിവിടെ.. കാലിൽ കെട്ടിയ ചിലങ്കകൾ ഇവിടെയെത്തുമ്പോൾ താളം മറക്കുന്നുണ്ട്.. നിശ്ശബ്ദയാവാൻ മനം ശഠിക്കുന്നതെന്തു കൊണ്ടാവാം?

ഒന്നു ചെവിയോർത്താൽ ഇപ്പോഴുമാ വേണുഗാനം കേൾക്കാം.. അടിത്തട്ടിലെവിടെയോ ചവിട്ടിയരച്ച അഹങ്കാരം ഒന്ന് വിഷം ചീറ്റിയോ.. തെളിമയാർന്ന എന്റെ കുഞ്ഞോളങ്ങളിൽ വീണ്ടും കാളിമ പടർന്നുവോ?

മനസ്സിനെ വശീകരിക്കുന്ന മുരളീ നാദം... ഇഹപരബന്ധങ്ങളിൽ നിന്നെന്നെ മോചിപ്പിച്ച് നിർത്തുന്ന ശക്തിരവം.. ഇവിടെയെത്തുമ്പോൾ എല്ലാം മറന്ന് ഞാനുമൊരു ഗോപികയാവുന്നുവോ..?

സംഹാരരുദ്രയായി പ്രകൃതി താണ്ഢവമാടിയൊരു രാവിൽ അനന്തന്റെ തണലിൽ ശിരസ്സിലൊരു കൂടയും ചുമന്നു വന്ന് എന്നോട് വഴി മാറാൻ പ്രാർത്ഥിച്ചു നിന്ന വസുദേവരുടെ മുഖം ഇന്നും ഓർമ്മയിലുണ്ട്.. ആ കൂടയിൽ നിന്നുയർന്ന പൈതലിന്റെ രോദനം കാതിലിപ്പോഴും അലയടിക്കുന്നുമുണ്ട്.. 


അവന്റെ വളർച്ചയുടെ ഓരോ ഘട്ടവും കുളിർമ്മയോടെയാണ് കണ്ട് കടന്നു പോയത്.. ഉടുവസ്ത്രം നഷ്ടപ്പെട്ട ഗോപികമാർക്കൊപ്പം എന്റെ മനസ്സും ലജ്ജയിൽ കുതിർന്നിരുന്നു... ബലഭദ്രന്റെ ധാർഷ്ട്യത്തിനു വശപ്പെട്ട് ഒന്നു വഴിമാറി ഒഴുകിയത്... 

ഒക്കെയും ഇന്നലത്തെപ്പോലെ മനസ്സിലുണ്ട്..

ചിന്തകൾ മഥനം നടത്തിയ മനസ്സിനെ വിളിച്ചുണർത്തിക്കൊണ്ട്, കാറ്റൊരു തേങ്ങൽ കാതിലെത്തിച്ചു... 


ആരാണത്...? രാധ..., അവളിപ്പോഴും തേങ്ങുന്നുവോ...? 

കണ്ണാ ഇനിയുമീ പാവത്തിന്റെ കണ്ണീരു തുടയ്ക്കാനായില്ലെന്നാണോ നിനക്ക്? 

അരുത് സഖീ... കരയരുത്... നിന്റെ കണ്ണീർത്തുള്ളികൾ എന്നിൽ നിമഞ്ജനം ചെയ്യുക... അവ നിന്റെ സന്ദേശങ്ങളായി ഞാൻ നിന്റെ പ്രിയപ്പെട്ടവനേകാം...

പറയുമ്പോൾ ഞാനും തേങ്ങുന്നുണ്ടായിരുന്നു...

ഇങ്ങനെയെത്രയെത്രെ കണ്ണീരുകൾ പേറിയാണെന്റെ യാത്ര... 


കുഞ്ഞലകൾക്കുള്ളിൽ നിന്നുയർന്ന നെടുവീർപ്പിനെ നെഞ്ചിലേറ്റി കാറ്റ് പൊട്ടിച്ചിരിച്ചു... 

പുച്ഛമാണോ കാറ്റിനും...?

യമുനോത്രിയിലെ ത്രിവേണീസംഗമത്തിൽ നിന്നും തുടങ്ങിയ യാത്ര.. ഋഷിഗംഗയും ഹനുമാൻ ഗംഗയും ഉമയും കെട്ടിത്തന്ന കാൽത്തളകൾ കിലുക്കിയൊഴുകി ഋഷികേശിൽ അമ്മ ഭാഗീരഥിയോട് ലയിക്കും വരെ ഇതൊക്കെ കണ്ടില്ലെന്നു നടിക്കാനേ നിർവ്വാഹമുള്ളൂ..

ഇടയ്ക്ക്, ചമ്പൽക്കാടുകൾ കടന്നെത്തുന്ന സഖി, പോരാടുന്ന സ്ത്രീത്വങ്ങളെക്കുറിച്ച് കാതിൽ പറഞ്ഞിരുന്നു.. പ്രതികരിക്കുന്ന സ്ത്രീയെക്കുറിച്ചുള്ള, ഒരല്പം അഹങ്കാരത്തോടെയുള്ള നിനവുകൾ, ഇവിടെ രാധയുടെ അടുത്തെത്തുമ്പോൾ അലിഞ്ഞില്ലാതാകുന്നു...

ഇന്ദ്രപ്രസ്ഥം കടന്നു വരുമ്പോഴും മനസ്സ് ആകുലപ്പെടുന്നുണ്ട്.. 


ചോര ചോരയോട് പടവെട്ടിയ കുരുക്ഷേത്രം... 

ഞരക്കങ്ങൾക്കും ദീനരോദനങ്ങൾക്കും ചെവി കൊടുക്കാതെ, കണ്ണുകൾ മുറുകെ അടച്ച് പരമാവധി വേഗതയിൽ അവിടം താണ്ടാൻ ശ്രമിക്കാറുണ്ട്.. 

അതിന്റെ ആവർത്തനം പോലെ ഇന്നും കണ്ണുകളിൽ അന്ധതയുമായി ചെങ്കോലുകൾ നാട് ഭരിക്കുന്നു... സഹോദരങ്ങൾ എവിടെയൊക്കെയൊ പരസ്പരം വെട്ടി മരിക്കുന്നുമുണ്ട്... എന്തിനു വേണ്ടി..? ആ ചോദ്യം, ഞാനെന്നോട് തന്നെ യുഗങ്ങളായ് ചോദിച്ചു കൊണ്ടേയിരിക്കുന്നു..

ചുവപ്പ് കോട്ടയ്ക്കടുത്തെത്തുമ്പോൾ, എനിക്കും രക്തത്തിന്റെ നിറമാണ്.. രാജ്യത്തിനു വേണ്ടി രക്തം ചീന്തിയ കുറേ മനുഷ്യജന്മങ്ങളുടെ ഓർമ്മയ്ക്ക് മുന്നിൽ മനസ്സ് പറഞ്ഞറിയിക്കാൻ വയ്യാത്ത അവസ്ഥയിലാവും.

കലുഷിതമായ മനസ്സ് അല്പം അടങ്ങുന്നത് പിന്നെ ആ സ്നേഹസൗധത്തിനടുത്തെത്തുമ്പോഴാണ്... 


താജ് മഹൽ... 

സുന്ദരപ്രണയത്തിന്റെ പ്രതീകം... നിലാവിൽ കുളിച്ചു നിൽക്കുന്ന ആ പ്രണയപുഷ്പത്തെ കാണാൻ എന്തു ഭംഗിയാണ്... മായാത്ത സ്നേഹവുമായി മുംതാസും, അതിന്റെ നഷ്ടം കോറിയിട്ട മുറിപ്പാടുകൾ ഉണങ്ങാത്ത മനസ്സുമായി ഷാജഹാൻ ചക്രവർത്തിയും എന്നോട് പങ്കു വയ്ക്കുന്ന ചിന്തകൾ...

യാത്രയുടെ വേഗമൊന്നു കുറച്ച് അവർക്കായി ഞാനെന്റെ സമയം മാറ്റിവയ്ക്കാറുണ്ടവിടെ... 


പക്ഷേ, അവിടെ നിന്നും അകലുമ്പോൾ മനസ്സിനൊരു നീറ്റൽ... 

എന്തിനായിരുന്നു ഈ മഹത് സൃഷ്ടിയുടെ രചയീതാവിന്റെ കൈ മുറിച്ചത്... ഇനിയൊരു താജ്മഹൽ ഈ മണ്ണിലുയരാതിരിക്കണമെന്നു ആഗ്രഹിച്ച ഷാജഹാൻ ചക്രവർത്തിയുടെ മനസ്സിനെ കുറ്റപ്പെടുത്താനാകുമോ.... പക്ഷേ അദ്ദേഹവും ഒരു സത്യം മറന്നു പോയി... സ്നേഹങ്ങളീ മണ്ണിൽ മരിക്കുവോളം താജ്മഹലുകൾ ഉയരാതിരിക്കില്ലെന്ന്...

ചുണ്ടിൽ വിരിഞ്ഞ ചിരി അല്പം ഉച്ചത്തിലായോ... കുഞ്ഞലകൾ കലപില കൂട്ടുന്നു...

അങ്ങകലെ അമ്മ ശാന്തയായി ഒഴുകുന്നതു കാണാം, പുത്രദുഃഖങ്ങളും പേറി... 


അമ്മയുടെ വിരൽത്തുമ്പ് പിടിക്കാൻ വല്ലാത്ത ആവേശം... ഞാൻ ശക്തിയായ് ഒഴുകി....

കാഴ്ചകൾ കണ്ട് കാലുകൾ തളർന്നു പോയിരിക്കുന്നു... മനുഷ്യൻ ഭൂലോകം വെട്ടിപ്പിടിക്കാനുള്ള അവന്റെ ജൈത്രയാത്രയിൽ എന്നെ കളങ്കിതയാക്കുന്നു... ശക്തിഹീനയാക്കുന്നു... എന്റെ അഗാധതയിലെ മുത്തും പവിഴവുമൊക്കെ മുങ്ങി തപ്പിയെടുത്തിരുന്ന അവനിന്ന്, അന്തഃസത്തയ്ക്ക് മുഴുവനുമായ് വില പറയുന്നു....


ശോഷിച്ചു പോയിരിക്കുന്നു ഞാൻ... ഒരു നല്ല കാലത്തിനായ്, വേഴാമ്പലിനെപ്പോലെ ആകാശത്തെ മഴമേഘങ്ങളെ നോക്കിയിരിക്കേണ്ട ഗതിയാണു എനിക്കിപ്പോൾ... അന്തരാത്മാവിന്റെ ഈ ദാഹം തീർക്കാൻ മേഘമൽഹാറുമായി ഇനിയൊരു താൻസെൻ പുനർജ്ജനിക്കുമോ?

അടിത്തട്ടിൽ അഴുകി ജീർണ്ണിക്കുന്ന ജഢങ്ങളുടെ ഗന്ധമാണെന്നിൽ നിന്നുമിപ്പോൾ ബഹിർഗ്ഗമിക്കുന്നത്.... 


കസ്തൂരിയുടെ മണമായിരുന്നു എനിക്ക്... സത്യവതി പകർന്നു തന്നത്... 

പിറന്നു വീണ കൃഷ്ണദ്വൈപായനന്റെ കരച്ചിലിൽ എന്റെ മാതൃത്വവും മുലപ്പാൽ ചുരത്തിയിരുന്നു.. 

ഇപ്പോഴോ...

എന്നിലെ മാതൃത്വഭാവത്തിനു തെല്ലും വില കൽ‌പ്പിക്കുന്നില്ല, മനുഷ്യ മനസ്സുകൾ...

ഒന്നിലും പരാതിയില്ലെനിക്ക്.. മനുഷ്യൻ മനുഷ്യനെ തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ... അവന്റെയീ യാത്ര നാശത്തിലേക്കെന്നറിഞ്ഞിരുന്നുവെങ്കിൽ...

എത്രയൊക്കെ വേദനകൾ സമ്മാനിച്ചാലും, ഈ ഭൂമിയോട് അടക്കാനാവാത്ത പ്രണയമാണെനിക്ക്.. കല്പാന്തകാലത്തോളം ഒഴുകാനുള്ള അമിതാഗ്രഹം.. 


ഹൃദയത്തിൽ കരിങ്കല്ലു പ്രതിഷ്ഠിച്ച, സ്വാർത്ഥത ആൾ‌രൂപം പൂണ്ട മാനവികതേ.. നിങ്ങളെന്റെ തേങ്ങൽ കേൾക്കുന്നുവോ?

അമ്മയുടെ കൈകളിൽ തൊടുമ്പോൾ മനസ്സിലെ ഗദ്ഗദം നെടുവീർപ്പായ് ഉയർന്നിരുന്നു...


അമ്മ ചിരിച്ചുവോ...? 

ശരശയ്യയിൽ സ്വച്ഛന്ദമൃത്യുവെന്ന ശാപവുമായ് കുടിനീരിനുഴറിയ മകനെ കണ്ട മനസ്സിനു ഇനിയും ഇങ്ങനെ നിസ്സംഗതയോടെ ചിരിക്കാനേ കഴിയൂ..

ദുഃഖങ്ങളും, സുഖങ്ങളും, കുഞ്ഞോളങ്ങളിൽ അലിഞ്ഞ കണ്ണീരുമിനി അമ്മയിൽ ലയിപ്പിക്കാം.. 


എന്നിട്ട്...

എന്നിട്ടൊരു കൊച്ചു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ, അമ്മയുടെ മടിത്തട്ടിലെനിക്കുറങ്ങണം...

അമ്മ പാടുന്ന നീലാംബരിയിൽ ദേഹവും ദേഹിയും ഒളിപ്പിച്ച്...നാളെ കേൾക്കാനിരിക്കുന്ന ഭൂപാളത്തിന്റെ സ്വരവിന്യാസത്തിനായി...

62 comments:

  1. :‍)
    കാഴ്ചകള്‍ കണ്ട്, ഹൃദയവിചാരങ്ങളറിഞ്ഞ് പുരാണങ്ങളിലൂടെ, ചരിത്രങ്ങളിലൂടെ ഇങ്ങനെ കൂടെ ഒഴുകാനൊരു സുഖമുണ്ടായിരുന്നു.

    സീതയുടെ ഭാഷാ പ്രാവീണ്യം മിക്കവരും സമ്മതിച്ച് തന്നിരിക്കുന്നതാണ്. അതുകൊണ്ട് തന്നെ ഇങ്ങനൊരു ബ്ലോഗില്‍‍ എങ്ങനെ അഭിപ്രായിക്കും എന്നതൊരു പ്രശ്നം തന്നെയാണേ ;)

    അഭിനന്ദങ്ങള്‍.....!!

    ReplyDelete
  2. അരുത് സഖീ ...കരയരുത്...നിന്റെ കണ്ണീർത്തുള്ളികൾ എന്നിൽ നിമഞ്ജനം ചെയ്യുക....

    അതെ... അരുത് സഖീ... കരയരുത്.... നിന്‍റെ കണ്ണുനീര്‍ത്തുള്ളികള്‍ എന്നില്‍ നിമഞ്ജനം ചെയ്യുക....

    ReplyDelete
  3. വീണ്ടുമെത്തീ...സീത..പുരാണങ്ങളിലെ കൽ‌പ്പിത കഥാപാത്രങ്ങൾക്ക് പകരം..ഇവിടെ കാളിന്ദിയേയും കൂട്ടുപിടിച്ച്... അല്ലയോ സീതക്കുട്ടീ.... കഥകൾക്കും കവിതക്കും വിഷയമില്ലാ എന്ന് ഉറക്കെ ക്കരയുന്ന് നമ്മുടെ എഴുത്തുകാർക്ക് പ്രചോദനമാണ്,ഈ‘ചെറിയ’ വലിയ എഴുത്തുകാരീ... വിഷയത്തിലെ പുതുമക്ക് എന്റെ നമസ്കാരം... വരികളിലൂടെ ഇപ്പോൾ ഞാ‍ൻ സഞ്ചരിക്കുന്നില്ലാ അത് പിന്നീടാകാം... എന്റെ എല്ലാ ഭാവുകങ്ങളും

    ReplyDelete
  4. പതിവു പോലെ കലക്കി ഇത്തവണയും വിശകലനം ചെയ്യാനറിയില്ല. ആസ്വദിക്കാനെ അറിയൂ. ഇതാണ് ഗദ്യ കവിത എന്നു തോന്നുന്നു. തറപ്പിച്ചു പറയാന്‍ ഞാനാളല്ല. പുരാണങ്ങള്‍ വിട്ട് സാദാ ജീവിതത്തിലേക്കു വന്നും പരീക്ഷണം നടത്തണം.
    ഇത്രയും സാഹിത്യ ഭാഷയൊന്നും അറിയില്ല.

    ReplyDelete
  5. എത്രയൊക്കെ വേദനകൾ സമ്മാനിച്ചാലും ഈ ഭൂമിയോട് അടക്കാനാവാത്ത പ്രണയമാണെനിക്ക്..കല്പാന്തകാലത്തോളം ഒഴുകാനുള്ള അമിതാഗ്രഹം..ഹൃദയത്തിൽ കരിങ്കല്ലു പ്രതിഷ്ഠിച്ച സ്വാർത്ഥത ആൾ‌രൂപം പൂണ്ട മാനവികതേ നിങ്ങളെന്റെ തേങ്ങൽ കേൾക്കുന്നുവോ
    സീത ചെറുതിന്റെ അഭിപ്രായത്തോട് യോജിക്കുന്നു.. :)

    ReplyDelete
  6. വീണ്ടും പുതുമയുള്ള വിഷയം ..എഴുത്ത് ...ഇക്കുറിയും നന്നായി ,,
    എനിക്ക് അറിയുന്ന കാര്യങ്ങളും ,അറിയാത്ത വിഷയങ്ങളും പോസ്റ്റില്‍ ഉണ്ട് .അത് കൊണ്ട് അഭിപ്രായം ഒരു തര്‍ക്ക വസ്തു ആക്കുന്നില്ല :-)

    ReplyDelete
  7. എല്ലാ വിഷയങ്ങളെയും തൊട്ടുകൊണ്ട് കാളിന്ദി ഒഴുകി...ഇതുവായിച്ചപ്പോള്‍ കാളിന്ദിയെ ചപലയായി തോന്നിയില്ല ഉള്‍ക്കരുത്തുള്ള സ്നേഹസമ്പന്ന.....
    സീത ഗംഭീരമായി എഴുതി.. പുരാണങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവ് പ്രകടമാണ്... :)

    ReplyDelete
  8. എന്റെ ആസ്വാദന ശേഷിക്കും അപ്പുറത്താണ് താങ്കള്‍ എഴുതുന്നത്‌ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. എനിക്ക് മാത്രമല്ല അങ്ങനെ തോന്നുന്നത് എന്ന് കമന്റ്സ് കണ്ടപ്പോള്‍ മനസ്സിലായി !

    ആശംസകള്‍..

    ReplyDelete
  9. വായിച്ചു... വേറെ ഒന്നും പറയാനറിയില്ല... ആശംസകള്‍...

    ReplyDelete
  10. ഞാനും ഒഴുകുകയായിരുന്നു, നിന്‍ കൂടെ...
    ഒടുവില്‍ രണ്ടു മിഴിതുള്ളികള്‍ നിന്നിലര്‍പ്പിച്ചു ഞാന്‍ കഥ വായിച്ചു തീര്‍ത്തു...
    സീതാ, കഥ കെങ്കേമം...ആശംസകള്‍..

    ReplyDelete
  11. ഒരിക്കൽ ഈ വഴി വന്നതാണ്.. അപ്പോൾ മനസ്സിനിണങ്ങിയ കമന്റിടാൻ പറ്റിയില്ലാ..അതുകൊണ്ടാണ് ഒരിക്കൽക്കൂടി ഈ വരവ്... ഈ അടുത്തകാലത്ത് വായിച്ച ബ്ലോഗേഴുത്തുകളിൽ എനിക്ക് ഇഷ്ടപ്പെട്ട ചില ബ്ലോഗുകളിലൊന്നാണ് സീതയുടെ ‘ചപല കാളിന്ദി’... കാളിന്ദിയെന്നാൽ, കളിന്ദി എന്ന പർവ്വതത്തിൽ നിന്നും ഉത്ഭവിക്കയാൽ,സൂര്യന്റെപുത്രിയാകയാൽ. (സംജ്ഞയിൽ ,സൂര്യനുണ്ടായവൾ) അതുമല്ലെങ്കിൽ നമുക്ക് ചിര പരിചിതമായ യമുനാനദി... പ്രീയമുള്ള സീതയുടെ വായനക്കാരേ...ഞാൻ ഇവിടെ ഈ കഥയെ നിരൂപണം നടത്തുകയോ,അർത്ഥം പൊലിപ്പിക്കുകയോ അല്ല ചെയ്യുന്നത്...നല്ലത് കണ്ടാൽ ഒന്നുകൂടെ നോക്കുകയും, വേണ്ടിവന്നാൽ അതിനെ ക്കുറിച്ച് ഉറക്കെ ചിന്തിക്കുകയും ചെയ്യുന്നരീതി നമുക്കുണ്ടല്ലോ..അത്തരത്തിൽ ഞാനൊന്ന് ഉറക്കെ ചിന്തിക്കുന്നൂ....യമുന ഒഴുകുന്നൂ.. തന്റെ കാലിലണിഞ്ഞ പാദസരത്തിന്റെ കിലുക്കം(കളകളാരവം) അവൾമന:പൂർവ്വം..നിശബ്ദയാക്കി..കാരണം ..ഇപ്പോൾ വൃന്ദാവനത്തിനരുകിലൂടെയാണൊഴുകുന്നത്..കാറ്റിന് പോലും കുറേയേറെ കഥകൾ പറ യാനുള്ള വൃന്ദാവനം..കാതോർത്തു.. ഇപ്പോഴും ആ വേണുനാദം കേൾക്കുന്നുവോ?..ഒരിക്കൽ എന്റെ തണുപ്പിൽ നിന്നുമാണ് ഉറങ്ങിക്കിടന്നിരുന്ന കാളിയൻ ഈ പുളിനങ്ങളിൽ പുല്ല്തിന്നിരുന്ന ഗോക്കളെ കൊന്നത്..അന്ന് അവന്റെ പുറത്തേറി ഭഗവാൻ കാളിയ നർത്തനമാടി..അവനെ വധിച്ചത് ..അവന്റെ വായിൽ നിന്നും ഒഴുകിയ അഹങ്കാരവിഷം..ഇപ്പോഴും എന്റെ കുഞ്ഞോളങ്ങളിൽ കാളിമ പടർത്തുന്നുവോ..? ( യമുനയുടെ നിറം കറുപ്പാണ്)..ആ മുരളീ രവം എന്നെ ഒരു ഗോപികയാക്കുന്നുവോ..? എന്റെ മനസ്സ് പിന്നാക്കം ഓടുന്നൂ...അന്നൊരു രാത്രി...കടുത്ത മഴയത്ത് ശിരസ്സിലെ കൂടയിൽ കൺനനെയും കോണ്ട് വരുന്ന വസുദേവരെക്കണ്ട് ഞാൻ രണ്ടായി പിളർന്നു മാറി..ആ കൂടയിലെ പൈതലിന്റെ വളർച്ചകൾ ഞാൻ കൌതുകത്തോടെ നോക്കീയിരുന്നൂ..“ഗോപസ്ത്രീകടെ തുകിലും വാരിക്കൊണ്ട് അരയാലിൻ മുകളിൽ ഇരുന്നതും...ഒക്കെ ..ഒക്കെ.. ദാ ഇപ്പോഴും രാധ കരയുന്നൂ..അവളെ സാന്ത്വനപ്പെടുത്തിയപ്പോൾ..ഞാനും തേങ്ങിയോ? യമുനോത്രിയിലെ ത്രിവേണീസംഗമത്തിൽ നിന്നും തുടങ്ങിയ യാത്ര... അമ്മ ഭാഗീരഥിയോട് ലയിക്കും വരെ..എന്റെല്ലാം കണ്ടു..എന്തൊക്കെ കേട്ടൂ...ചമ്പൽ കാടുകളിലെ റാണിയേയും, പ്രതികരിക്കുന്ന സ്ത്രീകളെക്കുറിച്ചും.പ്രീയ സഖി പറഞ്ഞതും... ഇന്ദ്രപ്രസ്ഥം കടന്നു വരുമ്പോൾ..കുരുക്ഷേത്രത്തിൽ നിന്നും കേട്ട ദീന രീദനങ്ങളുടെ മാറ്റൊലിയും, പിന്നെ..പിന്നെ നിലാവിൽ കുളിച്ചു നിൽക്കുന്ന താജ് മഹൽ... (സുന്ദരപ്രണയത്തിന്റെ പ്രതീകം) എന്ത് ഭംഗിയാ അത് കാണാൻ.....എങ്കിലും ആ മഹത് സൃഷ്ടിയുടെ രചയീതാവിന്റെ കൈ മുറിച്ച രാജാവിനോട് എനിക്ക് തോന്നിയ നീരസ്സം...മനസ്സിനെക്കൊണ്ട് ഇങ്ങനെ പറയിച്ചൂ “സ്നേഹങ്ങളീ മണ്ണിൽ മരിക്കുവോളം ഉയരാതിരിക്കില്ല താജ്മഹലുകൾ..“ പിന്നെയും കാളിന്ദിയുടെ ചിന്തകൾ കാടുകയറി...ഇല്ലാ ഞാൻ ഒന്നും പറയുന്നില്ലാ, ഒരുപാട് ചിന്തിച്ച്കൂട്ടി.. എത്രയൊക്കെ വേദനകൾ സമ്മാനിച്ചാലും ഈ ഭൂമിയോട് അടക്കാനാവാത്ത പ്രണയമാണെനിക്ക്..കല്പാന്തകാലത്തോളം ഒഴുകാനുള്ള അമിതാഗ്രഹം... ഒന്നിലും പരാതിയില്ലെനിക്ക്..മനുഷ്യൻ മനുഷ്യനെ തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ...അവന്റെയീ യാത്ര നാശത്തിലേക്കെന്നറിഞ്ഞിരുന്നുവെങ്കിൽ... കാളിന്ദിയുടെ മനസ്സ് ചപല മാകുന്നൂ... ഇല്ലാ ഞാൻ എന്നെ അറിയുന്നൂ... ദുഃഖങ്ങളും സുഖങ്ങളും എന്റെ കുഞ്ഞോളങ്ങളിൽ അലിഞ്ഞ കണ്ണീരുമിനി അമ്മയിൽ ലയിപ്പിക്കാം..എന്നിട്ട്...എന്നിട്ടൊരു കൊച്ചു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ അമ്മയുടെ മടിത്തട്ടിലെനിക്കുറങ്ങണം...അമ്മ പാടുന്ന നീലാംബരിയിൽ ദേഹവും ദേഹിയും ഒളിപ്പിച്ച്...നാളെ കേൾക്കാനിരിക്കുന്ന ഭൂപാളത്തിന്റെ സ്വരവിന്യാസത്തിനായി..... പ്രീയ സീത... ഞാൻ അറിയാതെ നമസ്കരിക്കുന്നൂ... ഈ ചിന്തക്ക് മുമ്പിൽ.... ഈ വരികൾക്ക് മുമ്പിൽ... താങ്കളുടെ രചനാ പാടവത്തിന് മുൻപിൽ... ഒരു ഉൾക്കുളിരോടെ വായിച്ച് തീർന്ന ഈ കവിതാകഥനം...എന്നെ വല്ലാതെ അലട്ടുന്നൂ...അതുകൊണ്ട് മാത്രമാണു ഞാൻ ഇത്ര വാചാലനായത്.... താങ്കൾ ബ്ലോഗ്ഗുലകത്തിൽ മാത്രം ഒതുങ്ങ്ങിനിൽക്കരുതെന്നാണെന്റെ അപേക്ഷ.... ഇനിയും ഉയരങ്ങൾ താണ്ടുവനുള്ള എല്ലാ ആർജ്ജവവും ജഗദീശ്വരൻ തരട്ടേ.. എന്നുപ്രാർത്ഥിക്കുന്നൂ... നല്ലൊരു വായനക്കും ചിന്തക്കും കളമൊരുക്കിയ... താങ്കളുടെ കാളിന്ദിയെ പ്രണമിച്ചുകൊണ്ടും തൽക്കാലം....വിട

    ReplyDelete
  12. ഏഹ്..!! ചന്തുനായരുടെ നീണ്ടൊരു അഭിപ്രായം തപാലില്‍ കിട്ടിയപ്പൊ വന്നതാരുന്നു. എവ്ടെ പോയി :-ഒ

    ReplyDelete
  13. ചെറുത്*....അത് സ്പാമിലാരുന്നു സുഹൃത്തേ...ഞാനിപ്പോ പബ്ലിഷ് ചെയ്തു

    ReplyDelete
  14. വീണ്ടും സീത ഒരു വ്യതസ്തമായ വിഷയവുമായി ..............

    ReplyDelete
  15. ഇവിടെ ഈ സീതായനത്തിലെത്തുമ്പോള്‍ എന്നിലെ വിദ്യാര്‍ഥി ഒരു ശ്രദ്ധാലുവാകുന്നു. എന്നിലെ ജിഞാസയെ ഉദ്ധീപിപ്പിക്കുന്ന അനേകം കൌതുക വിവരങ്ങള്‍ കൊണ്ട് സമ്പന്നമാണിവിടം. മറ്റു പല ബ്ലോഗുകളില്‍ നിന്നും വ്യത്യസ്തമായി കൈകാര്യം ചെയ്യപ്പെടുന്ന വിഷയങ്ങള്‍ അത്രയും വളരെ ഗൌരവ വായന അര്‍ഹിക്കുന്നതും ചരിത്ര പഠിതാക്കള്‍ക്ക് ഏറെ സഹായകരവുമാണ് എന്നത് തന്നെയാണ് സീതായനത്തിന്‍റെ പ്രത്യേകതയായി എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത്‌. ഇന്ന് ചര്‍ച്ചക്കെടുത്തിട്ടുള്ളതും എന്‍റെ അഭിപ്രായത്തെ ബലപ്പെടുത്തുന്നു.

    ചരിത്ര പഥങ്ങളിലൂടെയുള്ള ഈ സഞ്ചാര വേഗത്തില്‍ ഒപ്പമെത്താനുള്ള എന്‍റെ പരിശ്രമമത്രയും ദയനീയമായി പരാജയപ്പെടുന്നതും ഞാനറിയുന്നു. എന്നാല്‍, ഇന്നനേകം ഗണപതിമാര്‍ എനിക്ക് ഗോപ്യമായ പലതിനെയും പഠിപ്പിച്ചു കൊണ്ടിരിക്കുമ്പോള്‍ ചരിത്രത്തിലെ ഭട്ടി സഹോദരനെപ്പോലെ സിപ്രയിലെക്ക് എടുത്തു ചാടേണ്ട ഒരവസ്ഥ എനിക്കില്ല. അത് സീതായനവും സാക്ഷ്യപ്പെടുത്തുന്നു.

    ആപത്തില്‍ നിന്നും രക്ഷപ്പെടുത്തിയതിന് പ്രത്യുപകാരമായി കൃഷ്ണേച്ഛയാല്‍ അസുരശില്‍പിയായ മയന്‍ യുധിഷ്ടിര മഹാരാജാവിന് പണികഴിപ്പിച്ചു കൊടുത്ത പിന്നീട് ഒരു വലിയ യുദ്ധത്തിലേക്ക് നയിച്ച കാരണങ്ങളുടെ തുടക്കം കുറിക്കപ്പെട്ട ഇന്ദ്രപ്രസ്ഥവും, ത്രിമൂര്‍ത്തികളില്‍ നിന്നും ദാനമായി മേടിച്ചവകൊണ്ട് നിലമുഴുത് നന്മയുടെ വിത്തിറക്കി പിന്നീട് സ്വന്തം മക്കളുടെ നാശത്തിന് വേദിയായി വന്ന കുരുവിന്‍റെ അറ്റ കൈയ്യിലെ നിണമിറ്റി പുഷ്പിച്ച കുരുക്ഷേത്ര ഭൂമിയും, സ്വന്തം മകളുടെ ശവകുടീരം കൂടെ പണിയേണ്ടി വന്ന മഹാശില്‍പിയായ ഇല്‍ത്തുമിഷിന്‍റെ കയ്യൊപ്പ് പതിഞ്ഞ താജ്മഹലും, ഒരിക്കലും നിലക്കാത്ത കണ്ണീരായി മാറിയ ചരിത്രത്തിലെ ഷാജഹാന്‍റെ കാരാഗൃഹവാസവും... ഇക്കഴിഞ്ഞ ചില നാളുകളിലൂടെ അറിഞ്ഞ ചില കൌതുക വിവരങ്ങളെ വീണ്ടും ഓര്‍മ്മയിലെക്കെത്തിച്ചിരിക്കുന്നു. സീതായനത്തിലെ സീതയുടെ അക്ഷരക്കൂട്ടം.

    ഈ നല്ല എഴുത്തിന് നല്ല നമസ്കാരം.

    ReplyDelete
  16. സീതയുടെ വിഷയങ്ങള്‍ അത്ഭുതപ്പെടുത്തുന്നു.. അറിയാത്ത കുറേ കാര്യങ്ങള്‍ പറഞ്ഞു തന്നതിനു നന്ദി.

    ReplyDelete
  17. ഭാരതപര്യടനം...

    ReplyDelete
  18. ഗംഭീരം..സുന്ദരം..
    പുരാണ സാംസ്കാരീക പൈതൃകങ്ങളുടെ കൈ പിടിച്ചുള്ള മനോഹരമായ ഒരു യാത്ര.
    വ്യത്യസ്തമായ നല്ല ഉയര്‍ന്ന ചിന്തയുടെ ആവിഷ്ക്കാരം.. സഹോദരീ..ഒത്തിരി ഇഷ്ട്ടമായി...
    അഭിനന്ദനങ്ങള്‍...ഒപ്പം ആശംസകള്‍...

    www.ettavattam.blogspot.com

    ReplyDelete
  19. അല്പം കുഴപ്പിക്കുന്ന വായന എന്നില്‍.

    ReplyDelete
  20. ആ പുണ്യനദി ലോകാവസാനം വരെ ഒഴുകട്ടെ ...
    തനിയാവര്‍ത്തനത്തില്‍ വീണ്ടുമൊരു ദ്വാപരത്തിന് അതിനിയും സാക്ഷിയാവട്ടെ ..
    കലികാലത്തില്‍ കാളിന്തി മനുഷ്യ കാളകൂടങ്ങളാല്‍ കളങ്കിതയാണ് ,....
    മനുഷ്യന്‍ മനുഷ്യനെ മനസ്സിലാക്കട്ടെ ....
    ഒരു യാത്ര നടത്തിയ സുഖം ദേവി .. അതും കണ്ണന്റെ കളിന്തിയോടൊപ്പം ആവുമ്പോള്‍ ..കൂടുതല്‍ കുളിരുന്നു ..
    ചിന്തയില്‍ , എഴുത്തില്‍ എല്ലാം പുതുമ .. നന്നായി കേട്ടോ ...

    ReplyDelete
  21. വായിച്ചു, ഇവിടെ അഭിപ്രായം പറയാനുള്ള ജ്ഞാനമൊന്നും എന്റെ കയ്യിലില്ല, അതുകൊണ്ട് ആശംസകള്‍ നല്‍കി തിരിച്ചുപോകുന്നു....

    ReplyDelete
  22. ഓരോ തവണയും ഇവിടെ എത്തുമ്പോള്‍ ഒട്ടും പ്രതീക്ഷിക്കാത്ത കഥാപാത്രങ്ങള്‍... ഇപ്പൊ ദാ കാളിന്ദിയുടെ ചിന്തകളും ...
    സന്തോഷവും അഭിനന്ദനങ്ങളും അറിയിക്കാന്‍ എന്‍റെ കൈയ്യിലുള്ള വാക്കുകള്‍ പോര സീതേ...

    ReplyDelete
  23. ‘ചപലകാളിന്ദിതൻ കുളിരലകളിൽ മുഴുകി‘ കെട്ടോ, മനോഹരമായി, ‘കളിന്ദമഹർഷിതൻ കന്യയുടെ‘ ആത്മഗതം.

    ReplyDelete
  24. നിനക്കറിയുമോ കാളിന്ദീ ഈ ലോകത്തിന്‍ കാപട്യം?
    ചതി ഏറ്റു വാങ്ങുവാനയിട്ടോ വീണ്ടുമീ ജന്മം?
    എങ്കിലും പ്രിയ സഖി നിന്‍ കാല്‍ച്ചിലമ്പൊച്ചക്കായി
    കാതോര്‍‌ത്തിരിക്കുന്നു ഞങ്ങള്‍
    സ്വാർത്ഥത ആൾ‌രൂപം പൂണ്ട മാനവികര്‍..

    സീതേ, ഗംഭീരം! അഭിനന്ദനങ്ങള്‍.
    ചന്തു നായരുടെ വിവരണം കഥയെ മികവുറ്റതാക്കുന്നു.

    ReplyDelete
  25. വായിച്ചു വളരെ ഇഷ്ടമായി.

    ReplyDelete
  26. സീതേ... “ചപല കാളിന്ദി” നന്നായിരിക്കുന്നു... മുകളില്‍ സൂചിപ്പിച്ചപോലെ ഒഴുകി ഒഴുകി നീങ്ങുന്നപോലെ.... ഇനിയും നന്നായി എഴുതാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു...

    ReplyDelete
  27. ചലപില കാളിന്ദി എന്നാ ആദ്യം വായിച്ചത്....നുമ്മടെ ഒരു വിവരക്കേടേ....
    ഒരല്‍പം ആത്മകഥാംശം ഉണ്ടോ ഈ കഥയില്‍...
    സീതയുടെ സാഹിത്യം തന്നെ ബുദ്ധിമുട്ടിയാ വായിച്ചു മുഴുമിപ്പിച്ചത്....ഇനി ചന്തു നായരുടെ വിവരണം കൂടി വായിക്കാനുള്ള ശേഷിയില്ല....
    തുമ്പിക്ക് കല്ലെടുക്കാന്‍ പറ്റുമോ!!! ചാണ്ടിക്ക് സാഹിത്യവും....

    ReplyDelete
  28. സീതേ.
    പലപ്പോഴും അത്ഭുതപ്പെടുത്തുന്ന , കൂടെ സുന്ദരവുമായ ഭാഷയിലാണ് നിങ്ങളുടെ കഥകള്‍,
    പക്ഷെ പലപ്പോഴും കഥപറയുന്ന പാക്ശ്ചാതലത്തിന്റെ പരിചയ കുറവ് എന്‍റെ ആസ്വാദനം കുറക്കുന്നു. ഈ നല്ല കഥകളെ അതുള്‍കൊള്ളേണ്ട അര്‍ത്ഥത്തില്‍ ആസ്വദിക്കാന്‍ പറ്റാതെ പോകുന്നതിന്റെ സങ്കടം ഞാന്‍ മറച്ചു വെക്കുന്നില്ല.
    പക്ഷെ ഒന്നുണ്ട്.
    സീതയുടെ രചനകളെ പറ്റി പലപ്പോഴും നല്ല ചര്‍ച്ചകള്‍ ഇവിടെ നടക്കുന്നു. ഈ പോസ്റ്റിലും അതേ.
    ചന്ദു നായരുടെ ഇടപെടല്‍ എന്നെ പോസ്റ്റിലേക്ക് അടുപ്പിച്ചു.

    ReplyDelete
  29. ചെറുത്*....നന്ദി ഈ വാക്കുകൾക്ക്...എവിടെയും ആദ്യം എത്തിച്ചേരാൻ കാണിക്കുന്ന ഈ മനസ്സിനും...

    വീട്ടുകാരന്‍...വൃന്ദാവനം കടന്ന് മഥുരയിലെത്തുമ്പോ ആ കണ്ണീർത്തുള്ളികൾ സന്ദേശങ്ങളായി കൃഷ്ണനേകാം എന്നാണു യമുന രാധയോട് പറയുന്നത്...നന്ദി സുഹൃത്തേ..

    കുസുമം ആര്‍ പുന്നപ്ര...കവിതകളോടുള്ള പ്രിയമാവാം ചേച്ചീ കഥയെഴുതുമ്പോഴും ഇങ്ങനെ ആയിപ്പോകാൻ കാരണം...മാറ്റാൻ ശ്രമിക്കണുണ്ട്...സാദാ ജീവിതത്തിലേക്ക് ഇറങ്ങി വരാനും..നന്ദി

    Jazmikkutty...ഒരുപാട് നദികളും പുഴകളും ഈ ആഗ്രഹം മനസ്സിൽ ഒളിപ്പിക്കുന്നുണ്ടാവും...സ്വാർത്ഥരായ നമ്മൾ അവഗണിക്കുന്ന ചില രോദനങ്ങൾ...നന്ദി വാക്കുകൾക്ക്

    രമേശ്‌ അരൂര്‍...നന്ദി ഏട്ടാ...അഭിപ്രായം പറയണം അത് തർക്കവസ്തു ആയാലും അല്ലെങ്കിലും..ചിലപ്പോൾ ആ തർക്കത്തിലൂടെ എനിക്കും വായനക്കാർക്കും അങ്ങേക്കും പുതിയ അറിവുകൾ പകർന്നു കിട്ടിയേക്കും..പഴയ കാലങ്ങളിൽ പണ്ഢിത സദസ്സുകളിൽ നേരമ്പോക്കിനു അക്ഷരശ്ലോകവും വിജ്ഞാനത്തിനു തർക്കവും നിലവിലിരുന്നു എന്നു കേട്ടിട്ടുണ്ട്..

    മഞ്ഞുതുള്ളി (priyadharsini)...നന്ദി ഈ സ്നേഹത്തിന്...കാളിന്ദിയുടെ വിചാരങ്ങൾ ഒന്നു ചപലമാണോ എന്നു സംശയം...ഹിഹി..ചിന്ത എന്റേതാണേ

    Villagemaan ...നന്ദി...സന്തോഷം

    ഷബീര്‍ (തിരിച്ചിലാന്‍)...നന്ദി വായനക്കും ആശംസകൾക്കും

    മഹേഷ്‌ വിജയന്‍ ....കൂടെ ഒഴുകാനായെങ്കിൽ അതെന്റെ വിജയം...ആ കണ്ണുനീർത്തുള്ളികളേയും അവൾ ഗംഗയിൽ സമർപ്പിക്കട്ടെ നന്ദിയോടെ...

    ചന്തു നായര്‍...നല്ലൊരു വിവരണം കൊടുത്തതിനു നന്ദി പറയട്ടെ...അനുഗ്രഹങ്ങൾക്കും ആശംസകൾക്കും പ്രോത്സാഹനത്തിനും ഒക്കെ...യമുനോത്രിയിൽ തുടങ്ങി ഗംഗയിൽ അവസാനിക്കുന്ന യമുനയുടെ യാത്ര, അവൾ കടന്നു പോകുന്ന വഴികൾ, കാഴ്ചകൾ, മനുഷ്യന്റെ ക്രൂരതയോർത്തുള്ള ഗദ്ഗദങ്ങൾ ഒക്കെ ഉൾക്കൊള്ളിക്കാൻ ഒരു ശ്രമം...അതായിരുന്നു ഈ ചപല കാളിന്ദി..വിജയിച്ചുവോ എന്നറിയില്ലാ..ഒന്നുകൂടെ നന്ദി അങ്ങയുടെ വാക്കുകൾക്ക്..

    നാമൂസ് ...അറിവെന്നും അപൂർണ്ണമാണ് സുഹൃത്തേ..ഞാനടക്കം എല്ലാരും അതിന്റെ യാത്രയിലാണ്...ഗുരുമുഖത്തു നിന്നും കിട്ടുന്നത് കഴിഞ്ഞ് ജീവിതവും പുസ്തകങ്ങളും പഠിപ്പിക്കുന്ന പാഠങ്ങൾക്ക് ചെവിയോർത്താണിപ്പോ നമ്മുടെ യാത്ര..മകനിൽ നിന്നും ഓംകാരത്തിന്റെ അർത്ഥം പഠിച്ചതിലൂടെ ശിവൻ കാട്ടിത്തന്നത് അറിവു ആരിൽ നിന്നും ഉൾക്കൊള്ളാമെന്നാണ് നമ്മളിൽ ചെറിയവരിൽ നിന്നു പോലും...ഇവിടെ യമുന തന്റെ യത്രയ്ക്കിടയിലെ സംഭവങ്ങളും അവളുടെ മൌന നൊമ്പരങ്ങളും പകർത്തുന്നു..അത് അനുവാചക ഹൃദയങ്ങളിൽ ഒരു കുഞ്ഞല ഉണ്ടാക്കിയാൽ തന്നെ ഞാൻ വിജയിച്ചു...നന്ദി

    Manoraj...നന്ദി...സന്തോഷം...അറിയാത്ത അറിവുകൾ വായനക്കാർക്കും പറയാം..

    ajith...മുഴുവനായില്ല ...ഹിഹി..ഗംഗയിൽ ലയിച്ച് അവസാനിപ്പിച്ചു...നന്ദി ഈ വാക്കുകൾക്ക്

    ഷൈജു.എ.എച്ച് ...പുഴകളും നദികളും ഒക്കെ എന്നും നമ്മുടെ സാംസ്കാരിക പൈതൃകങ്ങൾ തന്നെ...നമ്മളറിയാതെ അവയുടെ നാശമൊരുക്കുന്നു...നന്ദി സഹോദരാ

    പട്ടേപ്പാടം റാംജി...കുഴപ്പിച്ചോ ഞാൻ..ഇനി ശ്രദ്ധിക്കാം ട്ടോ..നന്ദി വായനയ്ക്ക്

    SUDHI...നമുക്ക് പ്രതീക്ഷിക്കാം അവൾടെ മോഹം സഫലമാകട്ടെ എന്നു...നന്ദി ഈ വാക്കുകൾക്ക്

    ഷമീര്‍ തളിക്കുളം...നന്ദി ...സന്തോഷം

    Lipi Ranju....നന്ദിയുണ്ട് ഈ സന്ദർശനങ്ങൾക്കും, വയനയ്ക്കും, അഭിപ്രായത്തിനും എന്റെ ചിന്തയെ ഉൾക്കൊള്ളുന്നതിനും

    ശ്രീനാഥന്‍ ...നന്ദി ഏട്ടാ ഈ വാക്കുകൾക്ക്...തിരക്കിലാണൊ...കാണണില്ലാ..

    Vayady...നന്ദി തത്തമ്മേ...മടി പിടിച്ചിരിക്കാതെ ഈ ചിറകടിയൊച്ച ഇടയ്ക്കൊക്കെ കേൾപ്പിക്കൂന്നേ...നമ്മുടെ സ്വാർത്ഥതകൾ നശിപ്പിച്ചു കളയാതെ അവളിനിയും ഒഴുകട്ടെ..

    ജയിംസ് സണ്ണി പാറ്റൂര്‍...നന്ദി ..സന്തോഷം

    Anand Krishnan...നന്ദി , സന്തോഷം ഈ ആദ്യ സന്ദർശനത്തിനും അഭിപ്രായത്തിനും..

    ചാണ്ടിച്ചായന്‍...കണ്ണട വയ്ക്കാണ്ട് മേലാൽ ഇങ്ങോട്ട് വരരുത്...കേട്ടല്ലോ...ഹിഹി..പിള്ളേരെല്ലാം ചേർന്ന് ഗുരുനാഥന്റെ കണ്ണട തല്ലിപ്പൊട്ടിച്ചോ...ങ്ങേയ്..ഈ തുമ്പിയെക്കൊണ്ട് കല്ലെടുപ്പിച്ചിട്ടേയുള്ളൂ കാര്യം..ആഹാ അത്രയ്ക്കായോ...നന്ദി ട്ടോ തിരക്കുകൾക്കിടയിൽ ഇത് കഷ്ടപ്പെട്ടു വായിച്ച് കമെന്റിയതിനു

    ചെറുവാടി...സാ‍രല്യാന്നേയ്..ഞാൻ മാറ്റാൻ ശ്രമിക്കണുണ്ട്...വായിക്കാൺ കാട്ടണ സൻ‌മനസ്സ് മതീല്ലോ...നന്ദി...സന്തോഷം..

    ReplyDelete
  30. അര്‍ത്ഥങ്ങള്‍ തേടിയുള്ള ഒഴുക്കിനിടയിലും കാളിന്ദി ഒന്നും മറന്നില്ല.
    എത്രയോ യുഗങ്ങള്‍ക്കു സാക്ഷിയായി ഇന്നും
    എനിക്ക് വല്യച്ചനോപ്പം ഇരുന്നു കഥ കേള്‍ക്കാന്‍ തോന്നുന്നു.
    മനോഹരം എന്ന് മാത്രം പറഞ്ഞാല്‍ ഒന്നുമാവില്ല.. എങ്കിലും.

    ReplyDelete
  31. ഉണരുന്നു മനസ്സിന്റെ ഉള്ളിലായി
    ഉത്തരങ്ങള്‍ കിട്ടുന്നു സീതായന പാരായണത്തിലുടെ
    ഉയരട്ടെ ഇതിന്‍ നിലവാരങ്ങള്‍ ഇനി മേല്‍ക്കുമേല്‍

    ReplyDelete
  32. പുരാണങ്ങളെ, ചരിത്രത്തെ അതിന്റെ യുക്തികളിലൂടെ സമീപിക്കുകയും ആധുനീക മനസ്സുമായി അതിനെ തുലനം ചെയ്തു നോക്കുകയും ചെയ്യുന്ന ഈ രീതി പ്രശംസനീയം തന്നെ. എന്നിരുന്നാലും ഒരു ബ്രാന്‍ഡില്‍ സീതയെപ്പോലുള്ള എഴുത്തുകാരി കുടുങ്ങിപ്പോകരുതെന്നു ഞാന്‍ പറഞ്ഞാല്‍ വിഷമിക്കില്ലല്ലോ.

    ReplyDelete
  33. "എത്രയൊക്കെ വേദനകൾ സമ്മാനിച്ചാലും, ഈ ഭൂമിയോട് അടക്കാനാവാത്ത പ്രണയമാണെനിക്ക്..കല്പാന്തകാലത്തോളം ഒഴുകാനുള്ള അമിതാഗ്രഹം..ഹൃദയത്തിൽ കരിങ്കല്ലു പ്രതിഷ്ഠിച്ച, സ്വാർത്ഥത ആൾ‌രൂപം പൂണ്ട മാനവികതേ.. നിങ്ങളെന്റെ തേങ്ങൽ കേൾക്കുന്നുവോ?..........

    ദുഃഖങ്ങളും സുഖങ്ങളും എന്റെ കുഞ്ഞോളങ്ങളിൽ അലിഞ്ഞ കണ്ണീരുമിനി അമ്മയിൽ ലയിപ്പിക്കാം..എന്നിട്ട്...എന്നിട്ടൊരു കൊച്ചു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ, അമ്മയുടെ മടിത്തട്ടിലെനിക്കുറങ്ങണം...അമ്മ പാടുന്ന നീലാംബരിയിൽ ദേഹവും ദേഹിയും ഒളിപ്പിച്ച്...നാളെ കേൾക്കാനിരിക്കുന്ന ഭൂപാളത്തിന്റെ സ്വരവിന്യാസത്തിനായി......."

    വീണ്ടും വീണ്ടും വായിച്ചു .......ഈ വരികള്‍,അത്ര മനോഹരം!

    ഈ കാളിന്ദി നീയോ അതോ ഞാനോ..........?

    വളരെ നന്നായിരിക്കുന്നു സീതേ ......

    ഇനിയും എഴുതുക .ആശംസകള്‍.

    ReplyDelete
  34. സീതയുടെ പോസ്റ്റില്‍ എത്തുമ്പോള്‍ എന്റെ വേഗത കുറയുന്നു. ഓരോ വാക്കിലും ഒളിഞ്ഞിരിക്കുന്ന സൌന്ദര്യം ആസ്വദിച്ചു മുന്നോട്ടു പോകുമ്പോള്‍ അങ്ങനെ ആകാനല്ലേ തരമുള്ളൂ. സന്തോഷമുണ്ട്, ഈ ആഴമുള്ള വായനാനുഭവത്തിന്. എല്ലാ ആശംസകളും.

    ReplyDelete
  35. നിന്നെ മനസ്സിലാക്കാന്‍ സാധിയ്ക്കുന്നില്ലല്ലോ കുട്ടീ..

    നല്ല എഴുത്തിന്‍ അഭിനന്ദനങ്ങള്‍ ന്റ്റെ കൂട്ടുക്കാരിയ്ക്ക്.

    ReplyDelete
  36. :( ആദ്യം എത്തിച്ചേരാന്‍ മനസ്സുണ്ടാവണതല്ല. സംഭവിക്കുന്നതാന്നേ.
    ഹോ, മൂന്ന് നാല് ബ്ലോഗിലങ്ങനെ സംഭവിച്ചുപോയി. അതിത്രേം മോശം സംഭവാ

    :(

    ReplyDelete
  37. My Dreams...... നന്ദി... സന്തോഷം...

    ജയലക്ഷ്മി.....അവള്‍ കഥ പറയുക അല്ലേ....നമുക്ക് കേള്‍ക്കാം ജയാ ....ഹിഹി....നന്ദി ട്ടോ

    ജീ . ആര്‍ . കവിയൂര്‍.....നന്ദി...സന്തോഷം ഈ വാക്കുകള്‍ക്ക്...

    ഭാനു കളരിക്കല്‍.....കഴിവതും ഓരോ പോസ്റ്റും വ്യത്യസ്തം ആക്കാന്‍ ശ്രമിക്കുന്നുണ്ട്....അഭിപ്രായങ്ങളില്‍ സന്തോഷമേ ഉള്ളൂ ..

    Suja .....നന്ദി സുജാ ഈ വാക്കുകള്‍ക്ക്...കാളിന്ദി ഞാനോ നീയോ ആരുമാകാം...ഹിഹി...

    ഷാനവാസ്‌....പതിയെ വായിച്ചു പോയാല്‍ മതീന്നേ ...ഹിഹി...നന്ദി ഈ വാക്കുകള്‍ക്ക്..

    വര്‍ഷിണി... നന്ദി സഖീ..ഈ സന്ദര്‍ശനത്തിനും അഭിപ്രായത്തിനും ...

    ചെറുത്*......ഞാനൊരു നല്ല കാര്യം പറഞ്ഞതല്ലേ സുഹൃത്തേ ..അത് കുഴപ്പമായോ

    ReplyDelete
  38. എല്ലാം പുതുമയുള്ളതു. പുതുമയുള ഭാഷ, പുതുമയുള്ള കഥാതന്തു. പുതുമയുള്ള അവതരണം. ആകെ നോക്കുമ്പോള്‍ പുതുമയുള്ള വായനയും നല്‍കുന്നു. keep it up.

    ReplyDelete
  39. പുരാണാതിഹാസങ്ങൾ മുഴുവനും പുത്തൻ ചേലയുടുപ്പിച്ച് അണിയിച്ചൊരുക്കി നവീനമായ ഒരു പുത്തനിതിഹാസങ്ങൾ പുന:സ്രിഷ്ട്ടിക്കുകയാണല്ലോ ഈ സീതായനത്തിൽ കൂടി ഈ പെൺകുട്ടി...
    ഈ എഴുത്തിൻ മാസ്മരികതയേ.. സമ്മതിച്ചു തന്നിരിക്കുന്നു...കേട്ടൊ സീതേ

    ReplyDelete
  40. ഈ സീതയുടെ യാത്ര എന്നും പുരാണേതിഹാസങ്ങളിലേക്കാണല്ലോ.മനസ്സിലെ മങ്ങിപ്പോയ ചില പുരാണ കഥാപാത്രങ്ങള്‍ക്കൊക്കെ ജീവന്‍ വെപ്പിച്ചു തരുന്നുണ്ട് ഈ എഴുത്ത്..

    ReplyDelete
  41. ഓര്‍മകളിലെവിടെയൊക്കെയോ പൊടിപിടിച്ചു കിടന്ന ചിതറിയ ചിന്തകളിലേക്കാണെന്നെ കൂട്ടിക്കൊണ്ടുപോയത്. വായനയില്‍ പലപ്പോഴും, പൊടിപിടിച്ച പഴയ ബെഞ്ചും മൂക്കിന്‍ തുമ്പില്‍ കണ്ണാടി വെച്ച വിജയന്‍ മാഷും മിന്നി മറഞ്ഞു... ഇതിഹാസാവതരണത്തിന്റെ ശൈലി അസൂയപ്പെടുത്തി...എഴുത്തിനൊപ്പം നടന്നു യുഗാന്തരങ്ങള്‍ പിന്നിട്ടു താജിന്റെ വഴിയിലെത്തിയപ്പോള്‍ ഞാനും ഏറ്റുപറഞ്ഞു : 'സ്നേഹങ്ങളീ മണ്ണിൽ മരിക്കുവോളം ഉയരാതിരിക്കില്ല താജ്മഹലുകൾ...'

    ReplyDelete
  42. കളിന്ദി കരയരുത്, പരീക്ഷണമാണ്‌ ഇന്ന് നടക്കുന്നത്, അതുകഴിയുമ്പോൾ കണ്ണൻ താനേ വന്ന് ഈ പ്രിയ സഖിയായ കാളിന്ദിയുടെ വിഷമങ്ങളെല്ലാം മാറ്റിതരും. അത്രയും കാലം കണ്ണനെ ഓർക്കുക, എല്ലാം മറക്കാം.

    എഴുത്തിന്റെ മായാജാലം. ആ ഓടക്കുഴൽ വിളിയിലെ മായജാലം തന്നെ ഇവിടെ ഈ എഴുത്തിലും പ്രയോഗിക്കുന്നു. ഇത് കവിത തന്നെ.

    ReplyDelete
  43. കാളിന്ദിയുടെ യാത്രാകാഴ്ച്ചകൾ നന്നായി.

    ReplyDelete
  44. ഇവിടെയെത്തുമ്പോള്‍ ചിന്തകള്‍ പൌരാണികമായ തലങ്ങളിലേക്ക് എത്തിപ്പെട്ട പ്രതീതിയാണ് ,..നന്ദി.

    ReplyDelete
  45. ..
    കാവ്യാത്മക വരികളിലൂടെ ഞാനുമൊഴുകുന്നു,
    കാളിന്ദിക്കൊപ്പം..

    ജീവിതക്കാഴ്ചകള്‍ കണ്ട്
    നഷ്ടസ്വപ്നങ്ങളില്‍ രമിച്ച്

    നിര്‍മ്മലതീരത്തിലുറങ്ങി
    തൊട്ടുതലോടലില്‍ ഉറക്കമെഴുന്നേറ്റ്

    തീരത്തെ വേണുഗാനമാസ്വദിച്ച-
    തില്‍ മനം നിറഞ്ഞ്..

    അങ്ങനെ അങ്ങനെ..

    എഴുത്ത് സുന്ദരം..
    കാല്പനികതയില്‍ ഇന്നിന്റെ കഥയുടെ നൂലിഴകളാല്‍ കസവ് നെയ്ത്..

    ആശംസകള്‍,
    എഴുത്ത് അനസ്യൂതം തുടരട്ടെ..
    ..

    {“ഹാ, മ്മ് ക്ക് ബേറൊന്നും പറയാങ്കയ്യ് ന്ന് ല്ലാ കോയാ.. എയ്ത്തിന് മ്മ്ടൊര് സലാം പറഞ്ഞേക്ക് ഞ്ഞി, കേട്ടിനാ?? ങെ.. ങ് ഹാ..”

    ചപല കാളിന്ദിയെ ഹാജ്യാര്‍ക്ക് വായിക്കാന്‍ കൊടുത്തപ്പോള്‍ അങ്ങേര് പറഞ്ഞതാ. അപ്പൊ ഹാജ്യാരുടെ ആ സലാം പിടിച്ചോളീ, ന്താ.. :) }
    ..

    ReplyDelete
  46. നിങ്ങൾ കാലികമായ സാമുഹ്യപ്രശ്നങ്ങളോട് തുലനംചെയ്യുന്ന കഥകൾ എഴുതു നല്ലഭിപ്രായം പറയാം.

    ReplyDelete
  47. Salam ...നന്ദി സന്തോഷം ഈ വാക്കുകള്‍ക്ക്

    മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. ഒരു പരീക്ഷണം മുരളിയേട്ടാ....വായനയ്ക്കും അഭിപ്രായത്തിനും നന്ദി

    Rare Rose ....നന്ദി സന്തോഷം ഈ വരവിനും അഭിപ്രായത്തിനും..

    ശ്രദ്ധേയന്‍ | shradheyan ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം...ആത്മാവിന്‍ നഷ്ട സുഗന്ധം...നന്ദി ഈ വരവിനും അഭിപ്രായത്തിനും

    Kalavallabhan ...കാളിന്ദി പ്രതീക്ഷിക്കട്ടെ കാത്തിരിക്കട്ടെ ഇനിയും ഒരു നല്ല നാളേയ്ക്ക്...നന്ദി ഈ വാക്കുകള്‍ക്ക്

    നികു കേച്ചേരി ...നന്ദി സന്തോഷം ഈ വരവിനും വാക്കുകള്‍ക്കും

    സിദ്ധീക്ക...നന്ദി ...സന്തോഷം വായനയ്ക്കും അഭിപ്രായത്തിനും

    *സൂര്യകണം.. എന്റെ വാക്കുകള്‍ക്കൊപ്പം അനുയാത്ര ചെയ്യാന്‍ കഴിഞ്ഞുവെങ്കില്‍ വളരെ സന്തോഷം ....ഇജ്ജ് ഹാജ്യാരോട് മ്മടെ ഒരു സലാം കൂടി പറഞ്ഞോളീന്‍ കോയാ ...ഹിഹി..നന്ദി സന്തോഷം

    പാവപ്പെട്ടവന്‍ ഞാന്‍ എഴുതുന്നത് എന്റെ ചിന്തകളാണ്..ഒരാള്‍ പറയുമ്പോലെ എഴുതാന്‍ ഇത് തിരക്കഥ എഴുത്തൊന്നും അല്ലല്ലോ സുഹൃത്തേ...പിന്നെ നല്ല അഭിപ്രായം...അത് മാത്രം പ്രതീക്ഷിച്ചു ഞാന്‍ ഒരിക്കലും എഴുതാറില്ലാ..എന്റെ ചിന്തകള്‍ അത് തെറ്റാവാം ശരിയാവാം രസമുള്ളതാവാം വിരസമാവാം അത് നിങ്ങള്ക്ക് മുന്നില്‍ വയ്ക്കുന്നു..നിങ്ങള്‍ടെ മനസ്സില്‍ തോന്നുന്ന അഭിപ്രായം പറയാം...കാലികമായാല്‍ അതെല്ലാം നല്ലതെന്ന അഭിപ്രായമാണോ താങ്കളുടേത്? ഈയിടെ പ്രമാദമായ ഒരു വിഷയത്തില്‍ ഒരു കഥയ്ക്ക് താങ്കളുടെ അഭിപ്രായം താല്പര്യപൂര്‍വ്വം ശ്രദ്ധിച്ചിരുന്നു, “നല്ലത്” എന്നായിരുന്നില്ല താങ്കളുടെ അഭിപ്രായം,താങ്കളുടെ അന്നത്തെ അതേ അഭിപ്രായം തന്നെയായിരുന്നു എന്റെതും. കാലികമായിരുന്നിട്ടും എന്തേ അത് നന്നായി എന്ന് പറയാതിരുന്നതെന്ന് എനിക്ക് മനസ്സിലാകും.അപ്പോള്‍ വിഷയത്തിന്റെ കാലപ്പഴക്കമല്ല അതിനെ നല്ലതോ മോശമോ ആക്കുന്നതെന്ന് പലര്‍ക്കും അറിയാം, താങ്കള്‍ക്കെന്ന പോലെ. പിന്നെ കാലിക പ്രസക്തിയുള്ള വിഷയങ്ങള്‍...അതൊരുപാട് പേരെഴുതുന്നുന്ടല്ലോ..എല്ലാരും അത് തന്നെ എഴുതിയാല്‍ വായിക്കുന്നവര്‍ക്കും അരോചകമാവില്ലേ? കാലിക പ്രസക്തിയുള്ളത് മാത്രം തിരയുന്ന താങ്കള്‍ക്ക് ഇതില്‍ അത് കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അതെന്റെ കുഴപ്പമല്ല..നേരെ വായിച്ചില്ലാ എന്ന് പറയുന്നതാവും ഉചിതം...മനസ്സിലായില്ലെങ്കില്‍ തുറന്ന്‌ പറയുന്നതല്ലേ സുഹൃത്തേ ഇത്തരമൊരു അഭിപ്രായ പ്രകടനത്തിലും നല്ലത്..ചെറുശ്ശേരി എന്ന വലിയ കവിയെ പരിഹസിക്കാന്‍ ആരോ ഒരിക്കല്‍ ചോദിച്ചുവത്രേ ചെറുശ്ശേരീടെ എരുശ്ശേരിക്ക് കഷ്ണം ഉണ്ടോ എന്ന് നര്‍മ്മം കലര്‍ത്തി അദ്ദേഹം പറഞ്ഞുവത്രേ ഇളക്കി നോക്ക് കാണാം എന്ന്...എന്നെ ആ വലിയ മനുഷ്യനോടു താരതമ്യം ചെയ്യുകയല്ല ...എന്നാലും ഒന്ന് മനസ്സിരുത്തി വായിച്ചിട്ട് താങ്കളുടെ മുന്‍ കമെന്റിനെ വിലയിരുത്തു...നന്ദി

    ReplyDelete
  48. ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല പോസ്റ്റ് എന്ന് ഇതിനെ വിശേഷിപ്പിക്കാൻ ആഗ്രഹിക്കുന്നു..രാത്രികളിൽ എം.ടി യുടെ രണ്ടാമൂഴം വായിക്കുമ്പോൾ എനിക്കു ചുറ്റും കർണ്ണനും അർജ്ജുനനും ഭീമനും എല്ലാവരും നിന്ന് യുദ്ധം ചെയ്യുമ്പോഴുണ്ടാകുന്ന ആ ശബ്ദം അറിയാറുണ്ട്…അതേ ഫീൽ ആയിരുന്നു ഈ ചപല കാളിന്ദി വായിച്ചപ്പോഴും..ചന്തു നായരുടെ വിവരണം കൂടുതൽ മനോഹരമാക്കിയിരിക്കുന്നു..കാഴ്ചകൾ കണ്ട് കാലുകൾ തളർന്ന് പോയിരിക്കുന്നു എന്നാണോ കണ്ണുകൾ തളർന്നുപോയിരിക്കുന്നു എന്നാണോ? ഇനിയൊരു താജ്മഹൽ ഇവിടെ ഉയരാതിരിക്കണം എന്നാണ് ചക്രവർത്തി ആഗ്രഹിച്ചതെങ്കിൽ ആ മനസ്സിനെ കുറ്റപ്പെടുത്താതെ പൂവിട്ട് പൂജിക്കാൻ ആവില്ല..അതിനെയല്ലെ സ്വാർത്ഥത എന്ന് പറയുന്നത്…അതിനു വേണ്ടി എത്ര കൊടിയ പാപവും ചെയ്യാൻ മനുഷ്യം തയ്യാറാകുന്നു. ഒരു നല്ല പോസ്റ്റ് വായിക്കാൻ സാധിച്ചതിലുള്ള സന്തോഷം വീണ്ടും പങ്കുവയ്ക്കുന്നു…ഉയരങ്ങളിൽ എത്തട്ടെ സീത…..

    ReplyDelete
  49. ഞാന്‍ അഭിമാനിക്കുന്നു സഖി.......ദേവിയെന്റെ കൂട്ടുകാരി എന്നതില്‍ .

    കവിതയോ ഗദ്യമോ എന്തുമായിക്കൊള്ളട്ടെ....എല്ലാം വ്യക്തം...ഇന്നുകള്‍ ഇന്നലെകള്‍............

    ( തിരക്കൊന്നുമല്ല സഖി.....തിരക്കെനിക്കിഷ്ടവുമല്ല.........
    ഇവിടെ നല്ല വഴക്ക് നടക്കുകയാണ്...ഞാനും സിസ്റ്റവുമായി ....ഹൊഹൊ ഒരു രക്ഷയും കാണുവാനില്ല...
    തന്നെയുമല്ല.... സരസ്വതിദേവിയും എന്നോട് പിണക്കത്തിലാണെന്നു തോന്നുന്നു.........തൂലികക്ക് പോലും ഒരു വേള എന്റെ അക്രമം കണ്ടു മനം നൊന്തിരിക്കാം.......അല്ലേ...ഹി... :D )

    ReplyDelete
  50. തൂവലാൻ ...നന്ദി ഈ വാക്കുകൾക്ക്....കാഴ്ചകൾ കണ്ട് മനസ്സ് തളർന്നു അവളുടെ..ആശംസകൾക്കും മനസ്സ് നിറഞ്ഞ നന്ദി..

    JITHU...ഈ സൌഹൃദമല്ലേ എന്റെ പുണ്യം...സിസ്റ്റത്തോട് സന്ധി ചെയ്യൂ...ഹിഹി..തൂലികയെ നമുക്ക് സമാധാനിപ്പിക്കാന്നേ...തിരികെ വരൂ ശക്തിയായി...

    ReplyDelete
  51. കാളിന്ദി ദുഃഖം കളകളാരവമായ്..

    സീതാ.. കഥയുടെ തലക്കെട്ട്‌ എനിക്കിഷ്ടായില്ലാട്ടോ.. പക്ഷെ കഥ ഒരുപാടു ഇഷ്ടായി.. മുരളി രവം കേട്ട് അയവെട്ടാന്‍ മറന്നു നിന്ന പൈകിടാവുപോല്‍ കഥയുടെ സാംഗത്യങ്ങളില്‍ മുഴുകാതെ സ്വയം മറന്നു കാളിന്ദിയോടൊപ്പം ഒഴുകി കുറെ ദൂരം.. ആശംസകള്‍.. കാത്തിരിക്കുന്നു പുതിയ കഥകള്‍ക്കായി..

    ReplyDelete
  52. Sandeep.A.K ...ചപലമായ ചിന്തകളിലൂടെ സഞ്ചരിക്കുന്നവളായതു കൊണ്ടാട്ടോ അങ്ങനൊരു തലക്കെട്ട് കൊടുത്തത്..കഥ ഇഷ്ടായല്ലോ അതു മതി....നന്ദി..സന്തോഷം..ഈയിടെ ഇങ്ങോട്ടൊന്നും കാണണില്യാല്ലോ..

    ReplyDelete
  53. ഗദ്യ കവിത എന്ന് തന്നെ വിളിക്കാനാണ് എനിക്കിഷ്ടം. അത്രയേറെ മനസ്സില്‍ തൊട്ടു. വര്‍ഷങ്ങള്കുപിറകില്‍ താജ് മഹലിനരികെ നിന്ന് യെമുനയിലേക്ക് നോക്കിയിരുന്ന ഒരു ബാലന്‍ എന്‍റെ മനസ്സില്‍ ഇപ്പോഴുമുണ്ട്. കാത്തിരിക്കയാണ്‌ നിലാവില്‍ ഒരിക്കല്‍ കൂടി ആ കാഴ്ച കാണാന്‍.....സസ്നേഹം

    ReplyDelete
  54. കൊള്ളാം, നല്ല രചന. അനർഗ്ഗളമായ വാക്കുകളുടെ ഒഴുക്കിൽ എത്രയെത്ര കാഴ്ചകൾ! എത്ര ചിന്തകൾ! സുന്ദരമായ ശൈലിയിൽ വിവരണം ഒഴുക്കി കാണിച്ചിരിക്കുന്നു. ശ്രീകൃഷ്ണന്റെ രൂപാന്തരഘട്ടങ്ങൾ, ചമ്പൽക്കാടിന്റെ പ്രതികരിക്കുന്ന സ്ത്രീത്വം, കുരുക്ഷേത്രവിവരണം ഒക്കെ പ്രമാദമായ വരികൾ........അഭിനന്ദനങ്ങൾ......................(‘സ്വഛന്ദമൃത്യു‘ എന്ന ശാപമല്ല, പിതാമഹന് കനിഞ്ഞുനൽകിയ ദിവ്യമായ ‘വര’മാണ്.)

    ReplyDelete
  55. എവിടെയൊക്കെയോ സഞ്ചരിച്ചു തിരിച്ചെത്തി.. അല്ലേ ഭാഷകൊണ്ട്‌, ...വാക്കുകൾ കൊണ്ടുള്ള കളി...!...ഇനിയും മനസ്സിനോട്‌ സഞ്ചരിക്കാൻ പറയൂ...

    ഭാവുകങ്ങൾ നേരുന്നു
    സ്നേഹപൂർവ്വം

    ReplyDelete
  56. valare vyathyasthamaya avatharanam...... bhavukangal........

    ReplyDelete
  57. ഒരു ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ് K. സുരേന്ദ്രന്റെയ് "സീതായനം" എന്ന നോവല്‍ കലാകൌമുദിയില്‍ വായിച്ചിട്ടുണ്ട്..(രണ്ടാമൂഴം പ്രജോദനമായ മറ്റൊരു puraana കഥാ ആവിഷ്കാരം ,)
    ആ സീതായനത്തിലെ സീതയാണോ? എങ്കില്‍ മുഖം കാണിക്കാന്‍ ഇപ്പോള്‍ സമയമായി.
    സരയൂ നദിയില്‍ മുങ്ങി താഴുന്ന രാമനെ രക്ഷിക്കുവാന്‍ ,സീതാ, നിനക്കെ ഇനി സാധ്യമാകൂ...സ്നേഹപൂര്‍വ്വം.രാജശ്രീ

    ReplyDelete
  58. ഒരു യാത്രികന്‍....വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി..താജ്മഹലിനു മുന്നിൽ വാ പൊളിച്ചു നിന്ന ഒരു പാവാടക്കാരി എന്റെ മനസ്സിലും ഉണ്ട്...

    വി.എ || V.A ...നന്ദി ഈ വരവുകൾക്ക്...വാക്കുകൾക്ക്...സ്വച്ഛന്ദമൃത്യു പിതാമഹനു ലഭിച്ച വരം തന്നെ..ഞാനെന്റെ കാഴ്ചപ്പാടിലൂടെ പറഞ്ഞതാണ്..ശരശയ്യയിൽ കിടക്കുമ്പോ അദ്ദേഹമോ ഗംഗാ മാതാവോ ചിന്തിച്ചു പോയിട്ടുണ്ടാവില്ലേ വേദന ഇതൊരു ശാപമെന്ന്..

    മാനവധ്വനി...നന്ദി ഈ വാക്കുകൾക്ക്..

    jayarajmurukkumpuzha....നന്ദി...സന്തോഷം

    Rajasree Narayanan ...സുരേന്ദ്രൻ മാഷ്ടെ സീതായനത്തിലെ സീതയിൽ നിന്നുമൊക്കെ ഞാനേറെ അകലെയാണ്...രാമനെ രക്ഷിക്കാനാണോ..സ്വയം ഭൂമിയിലേക്ക് പോകാതിരിക്കാനാണോ ശ്രമം എന്നു ചോദിച്ചാൽ എന്തൊക്കെയോ ചെയ്യാനുണ്ടെന്നു മാത്രം ഉത്തരം...ഹിഹി...നന്ദി ഈ വരവിനും അഭിപ്രായത്തിനും

    ReplyDelete
  59. സീതാ.. ഞാന്‍ വരാറുണ്ടല്ലോ.. കഥകള്‍ മാത്രം ഇഷ്ടപെടുന്നത് കൊണ്ട് അത് മാത്രം വായിക്കാറുള്ളൂ.. കവിതയുടെ ഭാഷ എനിക്കന്ന്യമാണ്.. അധികം കവിതകള്‍ വായിച്ചു ശീലമില്ലാത്തതു കൊണ്ടാകും ഒരു അഭിപ്രായം പറയാന്‍ പോലും ഞാന്‍ മടിക്കുന്നത്.. ശ്രീരാമപരമഹംസരുടെ പഞ്ചാര തീറ്റയുടെ കഥ കേട്ടിട്ടില്ലേ.. അതാ ഓര്‍മ്മ വരണേ.. :)

    എഴുത്തുകാരിയുടെ തലക്കെട്ട്‌ സ്വാതന്ത്രത്തിനു മേല്‍ ഞാന്‍ കൈ കടത്തുന്നില്ല.. എനിക്ക് മനസ്സില്‍ തോന്നിയത് സൂചിപ്പിച്ചു എന്ന് മാത്രം..

    ReplyDelete
  60. ഹ...വേഗം കുറഞ്ഞ കൊച്ചു തോണിയില്‍തീരത്ത്
    കൂടി തുഴഞ്ഞു തുഴഞ്ഞു..

    ഓരോ പോസ്റ്റും ഓരോ അനുഭവം നല്‍കുന്നു...
    അഭിനന്ദനങ്ങള്‍..സീത...

    ReplyDelete
  61. veendum ozhukatte ee kavya nadi....aasamsakalode

    ReplyDelete
  62. Sandeep.A.K ....ഇടയ്ക്ക് കാണാഞ്ഞതോണ്ട് തിരക്കീതാ..ഇനി കവിതേം കീറിമുറിച്ച് തുടങ്ങാം ട്ടോ..തലക്കെട്ട് ഞാനൊരു നെലയ്ക്കാക്കും ഹിഹി...നന്ദി

    ente lokam...നന്ദി സന്തോഷം..

    jayalekshmi...തടസ്സം കൂടാതെ ഒഴുകാനാണ് ഞാനും പ്രാർത്ഥിക്കുന്നത്...നന്ദി...സന്തോഷം

    ReplyDelete